തിരൂർ നിയോജക മണ്ഡലത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ വിജയിച്ചു
തിരൂർ: തിരൂർ നിയോജക മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്‍ദുറഹിമാനെ 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൊയ്തീന്‍ പരാജയപ്പെടുത്തിയത്. കുറുക്കോളി മൊയ്തീന്‍ 1,06,108 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ 81,971 വോട്ടുകള്‍ നേടി. ബിജെപിയുടെ കെ നാരായണന്‍ മാസ്റ്റര്‍ നേടിയത് 8634 വോട്ടുകളാണ്.
മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരിൽ ഇക്കുറി നടന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. യുഡിഎഫിന് വേണ്ടി കുറുക്കോളി മൊയ്തീനും എൽഡിഎഫിന് വേണ്ടി സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തിയ വി. അബ്ദുറഹ്മാനും ഏറ്റുമുട്ടിയതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി തിരൂർ മാറിയിരുന്നു. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കൽപകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് തിരൂർ മണ്ഡലം. നിലവിൽ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫ് ഭരണത്തിലാണ്. നഗരസഭയിലും പഞ്ചായത്തുകളിലും യുഡിഎഫ് നേടിയ ഉജ്ജ്വല വിജയവും ലീഗിന്റെ ശക്തമായ സംഘടനാ സംവിധാനവുമാണ് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 23,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗിന്റെ സി മമ്മൂട്ടി, സിപിഎമ്മിന്റെ പി പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,061 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി മമ്മൂട്ടി സിപിഎമ്മിന്റെ ഗഫൂർ പി ലില്ലീസിനെ പരാജയപ്പെടുത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയിച്ചത്. എന്നാൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസ്സമദ് സമദാനിക്ക് 50,330 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം മണ്ഡലം സമ്മാനിച്ചിരുന്നു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആധിപത്യം തുടർന്നപ്പോൾ, സ്വന്തം നാട്ടുകാരനായ വി. അബ്ദുറഹ്മാനിലൂടെ പച്ചക്കോട്ടയിൽ വിള്ളൽ വീഴ്ത്താനാണ് എൽഡിഎഫ് ഇക്കുറി ശ്രമിച്ചത്.




