ഉമ തോമസ്- മാര്‍ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച്ച; സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ദ്ദിനാള്‍
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു.
കൊച്ചി: തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സിറോ മലബാർ സഭ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി George Alencherry) കൂടിക്കാഴ്ച്ച നടത്തി. ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ അടക്കമുള്ള മുതിർന്ന നേതാക്കളോടൊപ്പമാണ് സഭാ ആസ്ഥാനത്തെത്തി കർദിനാളിനെ സന്ദർശിച്ചത്. കൂടിക്കാഴ്ച്ച അരമണിക്കൂറോളം നീണ്ടുനിന്നു. കർദിനാളിന്‍റെ അനുഗ്രഹം തേടാൻ എത്തിയതാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉമ തോമസ് പ്രതികരിച്ചു.
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. സഭയ്ക്ക് പ്രത്യേക നിലപാടില്ല, ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. സമദൂരമെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നുമായിരുന്നു കര്‍ദ്ദിനാള്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ജോ ജോസഫിനെ സഭയ്ക്ക് കീഴിലെ ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചതോടെയാണ് സഭാ ബന്ധം വലിയ ചർച്ചയായത്. കർദ്ദിനാളിന്‍റെ നോമിനിയെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞ് എറണാകുളം - അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. സിപിഎം നടപടി നിഷ്കളങ്കമല്ലെന്ന് പറഞ്ഞ് വൈദികരും വിമർശിച്ചു. കോൺഗ്രസും ബാഹ്യ ഇടപടെൽ ആരോപിച്ച് പ്രചാരണത്തിനറങ്ങിയിരുന്നു. റോമിലായിരുന്ന കർദ്ദിനാൾ മടങ്ങിയെത്തിയ ശേഷമാണ് വിവാദത്തിൽ നിലപാട് വിശദീകരിച്ചത്.