ഏലപ്പാറയിൽ പരിസ്ഥിതി ലോല പ്രദേശത്ത് സ്വകാര്യ എസ്റ്റേറ്റിന്റെ അനധികൃത മരംമുറി
ഏലപ്പാറയിൽ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ സ്വകാര്യ എസ്റ്റേറ്റിന്റെ അനധികൃത മരംമുറി.
ഇടുക്കി: ഏലപ്പാറയിൽ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ സ്വകാര്യ എസ്റ്റേറ്റിന്റെ അനധികൃത മരംമുറി. എസ്റ്റേറ്റ് ഭൂമിയിലെ മരംമുറിക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് ലക്ഷക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തുന്നത്. ഇതിന് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
അണ്ണൻ തമ്പി മലയുടെ ഭാഗമായ ഈ ഭൂമി 2006ലാണ് അതീവ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെട്ടത്. ടൈഫോഡ് ടീ കമ്പനി കൈവശം വച്ചിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പക്ഷിമൃഗാധികളുടെ ആവാസ കേന്ദ്രമായ ഈ ഭൂമിയിലാണ് എസ്റ്റേറ്റുകാരുടെ കടുംവെട്ട്.
എസ്റ്റേറ്റ് ഭൂമിയിലെ മരം മുറിക്കാൻ 2019 നവംബറിൽ ഏലപ്പാറ വില്ലേജ് അനുമതി കൊടുത്തിരുന്നു. അതും ഉദ്യോഗസ്ഥർ വന്ന് അടയാളപ്പെടുത്തിയ മരങ്ങൾ വെട്ടാൻ മാത്രം.അതേസമയം പരിശോധിച്ചശേഷം പ്രതികരിക്കാമെന്നാണ് ഏലപ്പാറ വില്ലേജ് ഓഫീസറുടെ മറുപടി. പരിശോധന കഴിയുമ്പോഴേക്കും മരങ്ങളെല്ലാം എത്തേണ്ടിടത്ത് എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.