കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു

ദില്ലി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള വന്യജീവി പ്രശ്നത്തിൽ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങള്‍ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ഇതിനുപുറമെ കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്‍റെ ആവശ്യവും പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 

കടുവയും ആനയും സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നും ഭൂപേന്ദ്ര യാദവ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളായിരുന്നു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയെന്നതും കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റുകയെന്നതും. 

അതേസമയം, വന്യജീവി സംഘര്‍ഷത്തിൽ കേരളത്തിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളതെന്നും ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇത് വിനിയോഗിക്കുന്നുണ്ടെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. 

എന്നാൽ എപ്പോഴും സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. മനുഷ്യജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലമ്പൂര്‍ വഴിക്കടവ് അപകടത്തിൽ വീഴ്‌ച സംഭവിച്ചത് സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

YouTube video player