സമവായത്തിലൂടെ മാത്രമേ എഫ്സിആർഎ ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
കോട്ടയം: സമവായത്തിലൂടെ മാത്രമേ എഫ്സിആർഎ ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടർനടപടികൾ ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കും. പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചുവെന്നും സഖ്യകക്ഷികളോടാലോചിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
അതേസമയം, എഫ്സിആർഎ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നെല്ലും പതിരും വേർതിരിച്ച് കാണിക്കാൻ സാധിക്കും. തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും അനൂപ് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവല്ലയിൽ ഡബിൾ എഞ്ചിൻ മാസ്റ്റർ പ്ലാനുമായി വിജയ പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി.
