അയൽ രാജ്യങ്ങളിലെ വില നോക്കൂവെന്നും ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വില നിയന്ത്രിക്കാൻ ശ്രമിക്കുന്നു. കേന്ദ്രം അതിന്റെ ഭാഗമായി നികുതി കുറച്ചല്ലോയെന്നും വില കൂട്ടിയാലെ നിലവിലെ സാഹചര്യം നിയന്ത്രിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ലഭ്യത ഇല്ലാതെ ആവില്ല. സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല. അയൽ രാജ്യങ്ങളിലെ വില നോക്കൂവെന്നും ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിനായി കേന്ദ്ര ഇടപെടൽ. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ് ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു.
ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. ആഭ്യന്തര വ്യോമയാന മേഖലയെയും വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ പുതിയ തീരുമാനം സഹായിക്കും.
