കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജി വെച്ചാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകില്ല. മൂന്ന് സ്വതന്ത്ര കൗൺസിലർമാരും പ്രത്യേക ബ്ലോക്ക് ആയിരിക്കുന്നതിനെപ്പറ്റിയും ആലോചിക്കും. നിലവിൽ കോൺഗ്രസ് നേതൃത്വം അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല. കോൺഗ്രസിലെ ഒരു കൗൺസിലർ മാത്രമാണ് എതിർക്കുന്നത്. ബാക്കി യുഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ട് ആണെന്നും നിലവിൽ നഗരസഭയിൽ ഭരണ പ്രതിസന്ധി ഇല്ലെന്നും ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പൊലീസിൽ പരാതി നൽകിയത്. എന്നാൽ, നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. പാലാ നഗരസഭയിൽ പണ്ട് എയർപോഡ് മോഷണം പോയത് വിവാദം ആയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലർ ബിനു പുളിക്കണ്ടം ആയിരുന്നു. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്. യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാബിനു കോൺഗ്രസ് കൗൺസിലർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ഇന്നലെ ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷം ആണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

