കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി
ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്.
തിരുവനന്തപുരം: കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഡിജിപിക്ക് കത്ത് നൽകി. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്.
ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാൽ മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. മോഡറേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ പ്രോവൈസ്‍ചാന്‍സിലറും ഒരു സാങ്കേതിക സമിതിയും അന്വേഷിക്കുമെന്നാണ് മഹാദേവന്‍ പിള്ള ഇന്നലെ പറഞ്ഞത്. ക്രമക്കേട് നടന്നെന്ന് ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള റീസ്ട്രക്ചര്‍ കോഴ്‍സുകളിലെ പരീക്ഷകളില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം ഉയര്‍ന്നത്. സിപിഎം അനുഭാവികളായ ജീവനക്കാരുടെ സഹായത്തോടെ മോഡറേഷന്‍ മാര്‍ക്ക് തിരുത്തി വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചെന്നാണ് മുന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ ആരോപിച്ചത്.