ഫുഡ് എല്ലാം ഗുഡ് അല്ല: മീൻ കേടാകാതിരിക്കാൻ അജ്ഞാത രാസവസ്തു, അന്വേഷണം തുടങ്ങി സിഐഎഫ്‌ടി
ഏഷ്യാനെറ്റ് ന്യൂസിന്റെ ഫുഡ് എല്ലാം ഗുഡ് അല്ല അന്വേഷണ പരമ്പരയിലാണ് ഇത് കണ്ടെത്തിയത്. സംഭവത്തിൽ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി അന്വേഷണം തുടങ്ങി
കൊച്ചി: സംസ്ഥാനത്തെത്തുന്ന മീനുകൾ കേടുവരാതിരിക്കാൻ അജ്ഞാതമായ ചില രാസവസ്തുക്കൾ കലർത്തുന്നതായി വിവരം. ഫോർമാലിൻ, അമോണിയ എന്നിവ കണ്ടെത്തുന്നതിനുളള കിറ്റുകൾ വിപണിയിലെത്തിയതിന് പിന്നാലെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ പുതിയ രാസവസ്തുക്കൾ തിരിച്ചറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫുഡ് എല്ലാം ഗുഡ് അല്ല അന്വേഷണ പരമ്പരയിലാണ് ഇത് കണ്ടെത്തിയത്. സംഭവത്തിൽ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ചർമ്മ മുഴയുള്ള കാലികളെ കശാപ്പിനായി വിൽക്കുന്നു; ഉത്തരവാദിത്തം തദ്ദേശ വകുപ്പിനെന്ന് ചിഞ്ചുറാണി
മത്സ്യങ്ങൾ അഴുകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് 2016 ൽ പുറത്തുവിട്ടിരുന്നു. ആറുവർഷങ്ങൾക്കിപ്പുറം നമ്മുടെ വിപണിയിലെത്തുന്ന മീനുകളുടെ അവസ്ഥ എന്താണെന്നറിയാനാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് മീൻ വാങ്ങിയത്. ആദ്യം തൃക്കാക്കരയിലും പിന്നെ തേവരയിലും ഒടുവിൽ കതൃക്കടവിലുമാണ് പോയത്.
കൊച്ചിയിലെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ ഉപയോഗിക്കുന്ന കേര, ചാള, അയല തുടങ്ങിയ വ്യത്യസ്ത തരം മീനുകളാണ് വാങ്ങിയത്. മൂന്നു മീനുകളും കേന്ദ്ര സർക്കാരിന് കീഴിലെ മത്സ്യഗവേഷണ സ്ഥാപനമായ സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പരിശോധിക്കാൻ കൊടുത്തു. ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് സിഐഎഫ്ടി വികസിപ്പിച്ച കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.
പച്ചക്കറി മാത്രമല്ല കേരളത്തിലേക്ക് മാംസത്തിനായി മൃഗങ്ങളെത്തുന്നതും പരിശോധനയില്ലാതെ
തേവരയിൽ നിന്ന് വാങ്ങിയ കേര മത്സ്യം പഴകിയതെന്ന് ശാസ്ത്രജ്ഞർ പരിശോധനയ്ക്ക് ശേഷം ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ചെതുമ്പലിനടക്കം അപ്പോഴും നല്ല തിളക്കമുണ്ടായിരുന്നു. പരിശോധനയിൽ ഫോർമാലിന്‍റെയോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്താനും കഴിഞ്ഞില്ല. പഴകിയ മത്സ്യം പോലും പുറമേ നിന്നു നോക്കിയാൽ വെട്ടിത്തിളങ്ങി നിൽക്കുന്നതിന്‍റെ സൗന്ദര്യ രഹസ്യമെന്താണ്? ഇവിടെയാണ് പുതിയ രാസവസ്തുക്കളുടെ സാന്നിധ്യം ശാസ്ത്രസംഘം സംശയിക്കുന്നത്. സോഡിയം ബെൻസോയിറ്റിന് സമാനമായ അതോ ഒരു പ്രിസർവേറ്റീവ് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.
മുന്നൂരീതിയിലാണ് ഈ അജ്ഞാത രാസവസ്തു വസ്തു മീനിലെത്തുന്നതെന്നാണ് അനുമാനം. മീനിൽ നിറയ്ക്കുന്ന ഐസിനോപ്പം രാസവസ്തു ചേർക്കുന്നതോ, ഐസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെളളത്തിൽ രാസവസ്തു കലർത്തുന്നതോ, മറ്റ് സംസ്ഥാനങ്ങളിൽ വെച്ചോ കേരളത്തിലെത്തിയ ശേഷമോ മൊത്ത വിതരണ കേന്ദ്രങ്ങളിൽ വെച്ച് നേരിട്ട് വിതറുന്നതോ ആകാമെന്നാണ് നിഗമനം. അമോണിയ, ഫോർമാലിൻ എന്നിവ ചേർത്ത മീനുകൾ വ്യാപകമായി പിടികൂടിയതോടെയാണ് മീനുകൾ ഏറെക്കാലം അഴുകാതിരിക്കുന്നതിനുളള പുതിയ തന്ത്രവുമായി മൊത്തച്ചവടക്കാർ എത്തിയതെന്ന് കരുതുന്നു.