കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അകാരണമായി നടപടികളെടുക്കുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കാലടി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി.
എറണാകുളം: കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അകാരണമായി നടപടികളെടുക്കുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കാലടി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി. ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും പരീക്ഷ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചുവെന്ന വിഷയത്തിലും ലിസി മാത്യുവിന് പങ്കുണ്ടെന്ന് കണ്ടെത്തി വിസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ലിസി മാത്യു വിരമിക്കുന്ന ദിവസം കൂടിയായ ഇന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 31 വർഷത്തെ സേവനത്തിന് തനിക്ക് ലഭിച്ച പ്രതിഫലമാണിതെന്നും സിസ തോമസ് വിസിയായി ചുമതലയേറ്റെടുത്ത ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയെന്നും ഡോക്ടർ ലിസി മാത്യു പ്രതികരിച്ചു. താൻ സീനിയർ പ്രഫസർ ആണെന്നും സ്ഥിരം വിസിയാകാനുള്ള യോഗ്യതയുള്ള ആളാണെന്നും അതിനാലാകാം തന്നെ ഉന്നം വയ്ക്കുന്നതെന്നും ലിസി മാത്യു ആരോപിച്ചു.


