'ന്യൂനപക്ഷത്തോടുള്ള ഏറ്റവും വലിയ കരുതൽ'; ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി
'റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.'
![v abdurahiman says jb koshy commission report will be implemented soon joy v abdurahiman says jb koshy commission report will be implemented soon joy](https://static-ai.asianetnews.com/images/01gank758yr6zwxrafk3fqkmfm/abdurahiman_363x203xt.jpg)
തിരുവനന്തപുരം: ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിക്കുകയും ഇവ നല്ല രീതിയില്‍ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ് സര്‍ക്കാരുള്ളത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.' പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതുപോലെ തന്നെ ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
അടുത്ത ആഴ്ചയോടെ മുഴുവന്‍ വകുപ്പുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം വിളിച്ചു ചേര്‍ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നായി കണ്ടുകൊണ്ട് ഇവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏറ്റവും കൂടുതല്‍ നടപടികളെടുത്ത സര്‍ക്കാരാണ് കേരളത്തിലേത്. ജെ.ബി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ ന്യൂനപക്ഷത്തോടുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഉദാഹരണമായി ഇതുമാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ചില മുസ്ലിം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി ചിലര്‍ നില്‍ക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാനെന്തവകാശമാണ് അവര്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ചു, സംഘര്‍ഷാവസ്ഥ; അഞ്ച് പേര്‍ക്കെതിരെ കേസ്