അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇത് തന്നെയാണ്.

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി നിൽക്കില്ല. അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇത് തന്നെയാണ്. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. അടിയന്തരപ്രമേയം വേണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

52 വെട്ടുവെട്ടി കൊന്നിട്ടും ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ കെ കെ രമയ്ക്ക് എതിരെ പ്രചാരണം നടത്തുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്. സിപിഎമ്മിന് മനഃസാക്ഷിയില്ല. ഒടിയാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്. ജനറൽ ആശുപത്രിയിൽ വച്ചാണ് കൈക്ക് പ്ലാസ്റ്ററിട്ടത്. ജനറൽ ആശുപത്രിക്ക് എതിരെ നടപടി എടുക്കട്ടെയെന്നും സതീശൻ ആഞ്ഞടിച്ചു.

അതേസമയം മന്ത്രി റിയാസിനെതിരെ വീണ്ടും പരിഹാസവാക്കുകളുമായി വി ഡി സതീശൻ എത്തി. ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴ നാരും എന്ന് സതീശൻ ചോദിച്ചു. റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്പോൺസേഡ‍് സീരിയലിൽ അല്ല വ‍ർക്ക് ചെയ്യുന്നത്. റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണം. പരിണിതപ്രജ്ഞർ ഒരു പാട് ഉള്ളപ്പോൾ മന്ത്രി ആയതിന്റെ അമ്പരപ്പാണ് റിയാസിന്. സ്വപ്നയ്ക്കെതിരെ ഒരു നോട്ടീസ് പോലും അയയ്ക്കാത്ത ആളാണ് റിയാസ്. കുടുംബത്തെ മുഴുവൻ അപഹ​സിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തയാളാണെന്നും റിയാസിനെതിരെ പ്രതിപക്ഷ നേതാവ് പറ‌ഞ്ഞു. 

പി ടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെയുള്ള പ്രതിപക്ഷ നേതാക്കളുടെ നിലയിൽ അല്ല ഞാൻ എന്നത് ശരിയാണ്. അവരെല്ലാം മഹാന്മാരാണ്. പ്രതിപക്ഷം പലതവണ ബിജെപിക്ക് എതിരെ സമരം നടത്തി. ബിജെപിക്കെതിരെ സംസാരിക്കാൻ സിപിഎം ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും ഒരു കാരണവശാലും പ്രതിപക്ഷ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം തീ അണയ്ക്കാൻ പി രാജീവ് എന്ത് ചെയ്തുവെന്ന് സതീശൻ ചോദിച്ചു.

Read More : രൂക്ഷമായ വാക്പോര്; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ല-മുഖ്യമന്ത്രി, സഭ നടക്കില്ല-പ്രതിപക്ഷ നേതാവ്

ആരോഗ്യമന്ത്രിയുടെ വിമർശനത്തിനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ സ്ത്രീ വിരുദ്ധതയാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെ. നടപ്പിലും സംസാരത്തിലും ആർക്കാണ് കാപട്യം എന്ന് എല്ലാവർക്കും അറിയാം എന്നും സതീശൻ പരിഹസിച്ചു. സംഘർഷത്തിൽ പരിക്കേറ്റ വനിത വാച്ച് ആന്റ് വാർഡ് നൽകിയ പരാതിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്തത് കള്ളക്കേസ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. റോയി എം ജോൺ, അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമാ തോമസ്, കെ കെ രമ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Read More : 'ഇന്ന് സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിന്‍റെ കാപട്യം'; വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി

വാച്ച് ആൻഡ് വാർഡർമാരെ വി ശിവൻകുട്ടി സന്ദർശിച്ചതിനെയും വി ഡി സതീശൻ പരിഹസിച്ചു. നല്ല ആളാണ് സന്ദർശനം നടത്തിയത്. പഴയ കാര്യങ്ങൾ ഒക്കെ ഓർക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഭരണകക്ഷി എംഎൽഎമാർക്ക് എന്താണ് കാര്യം. ഡെപ്യൂട്ടി ചീഫ് മാർഷലിന് ഓസ്കാർ അവാർഡ് നൽകണം. സിപിഎം ഗുണ്ടയെ പോലെയാണ് ഇന്നലെ അദ്ദേഹം പെരുമാറിയത്. മികച്ച അഭിനയം കാണിച്ചാണ് ആശുപത്രിയിൽ പോയി കിടക്കുന്നതെന്നും സതീശൻ പറഞ്ഞു.

Read More : 'ഇത് കൗരവ സഭയോ?'; സർക്കാരിനെതിരെ വിഡി സതീശൻ, സ്ത്രീ സുരക്ഷയിലെ അടിയന്തര പ്രമേയം തള്ളി, സഭയിൽ ബഹളം