യുഡിഎഫ് വളരെ വേഗത്തിൽ, അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയെന്ന് വി ഡി സതീശൻ. കോൺഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: നുണ ബോംബുകൾ ഏൽക്കില്ലെന്നും കോണ്‍ഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. സീറ്റ് വിഭജനം ഒരു അപസ്വരവുമില്ലാതെ യുഡിഎഫ് പൂർത്തിയാക്കി. ടീം യുഡിഎഫ് എന്ന് താൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ മൂന്ന് ദിവസമേ എടുത്തുള്ളൂ. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം? തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി പ്രൊപ്പോസൽ തയ്യാറാക്കണം. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തണം. കോണ്‍ഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ സുധാകരനും അടൂർ പ്രകാശും മത്സരിക്കും എന്ന് വാർത്ത കൊടുത്ത സമയത്ത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പോലും എടുത്തിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. രാത്രി ആയപ്പോൾ എല്ലാവരും മാറ്റി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്ന് സതീശൻ ചോദിച്ചു. മര്യാദകേടാണ് ചെയ്തതെന്നും സതീശൻ വിമർശിച്ചു. കോണ്‍ഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. നുണ ബോംബുകൾ കൊണ്ട് തോൽപ്പിക്കാനാവില്ലെന്നും നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും സതീശൻ അവകാശപ്പെട്ടു.