അറസ്റ്റ് ഭയന്നല്ല എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നത്; 'പാലാരിവട്ടം പാലം അഴിമതി'യില്‍ ഇബ്രാഹിം കുഞ്ഞ്
ഒരു ഉദ്യോഗസ്ഥന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ല. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാതെ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു ഉദ്യോഗസ്ഥന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ല. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്‍റെ പക്കലെത്തിയത്. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
സാങ്കേതിക പിഴവ് മാത്രമാണ് പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദ്ധനല്ല.ഫയൽ അവസാനമാണ് മന്ത്രി കാണുന്നത്. അക്കാര്യം വ്യക്തമാകാന്‍ സെക്രട്ടേറിയറ്റ് മാനുവൽ പരിശോധിച്ചാൽ മതി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ല. ഭയമുള്ളതുകൊണ്ടല്ല താന്‍ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇബ്രാഹിം കുഞ്ഞിനെതിരെ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.