പാലക്കാട് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പാലക്കാട് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പീഡനത്തിന്‌ വിധേയരായവര്‍ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോൺഗ്രസ് നേതൃത്വം എന്തുകൊണ്ട് നേരത്തെ നടപടിയെടുത്തില്ല? കോൺഗ്രസിന്റേത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ്. ജനപ്രതിനിധി തന്നെ സ്ത്രീ സുരക്ഷയെ വെല്ലുവിളിക്കുകയാണ്. ഇനിയും രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.