മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ചതിനെതിരെ ബിജെപി നേതാവ് വി. മുരളീധരൻ രംഗത്ത്. ബംഗാളിലെ സമാന നിയമനത്തെ വിമർശിച്ച കോൺഗ്രസ്സിന്റെത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു, ഇത് തലസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമെന്ന് ബി ജെ പി നേതാവ് വി. മുരളീധരൻ എം എൽ എ. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ തിരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലം എന്ന് വിമർശിച്ച രാഹുൽ ഗാന്ധി എവിടെപ്പോയെന്ന് വി.മുരളീധരൻ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് 100 സീറ്റ് കിട്ടുമെന്ന് സതീശൻ ഉറപ്പിച്ച് പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ഡീലിന്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രത്തൻ ഖേൽക്കറുടെ നിയമനം സംശയാസ്പദമല്ലെങ്കിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ബംഗാളിലെ ബിജെപി സർക്കാരിനോട് മാപ്പ് പറയണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും വ്യക്തിപരമായി കിട്ടിയ സഹായങ്ങളുടെ പ്രത്യുപകാരമെന്ന അടക്കംപറച്ചിൽ തലസ്ഥാനത്ത് ഉണ്ടെന്നും ബിജെപി കാര്യാലയത്തിൽ മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സിപിഎം വിമർശനമുയർന്നിരുന്നു.
നേരത്തെ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐ ആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആക്കിയതിനെതിരെ രാഹുൽ ഗാന്ധി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ഈ വിമർശനം നിലനിൽക്കെയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്. നിയമനത്തെ അനുകൂലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.


