കാരണവര്‍ക്ക് എന്തും ആകാമെന്നാണോ? മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍
പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു.
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു. ആറാം തിയത് കൊവിഡ് ബാധിച്ച മകൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ ലംഘനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചു. പ്രോട്ടോക്കോള്‍ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.