പ്ലസ് വൺ പ്രവേശനം: 26,481 സീറ്റിന്റെ കുറവുണ്ട്, രണ്ടാം അലോട്ട്മെന്റ് കഴിയുന്നതോടെ ആശങ്ക ഒഴിയുമെന്ന് മന്ത്രി
കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് നയപരമായ തീരുമാനം എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച പ്ലസ് വൺ സീറ്റ് വർദ്ധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുടർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സീറ്റല്ല, ബാച്ചാണ് കൂട്ടേണ്ടതെന്നും പ്രശ്നം തീർക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
പ്ലസ് വൺ പ്രവേശനത്തിലെ ആശങ്കകൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തിരപ്രമേയ നോട്ടീസ്. ഒരു ലക്ഷത്തിലേറെ പേർക്ക് ഇത്തവണ എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടി. സർക്കാർ പ്രഖ്യാപിച്ച് മാർജിനൽ സീറ്റ് വർദ്ധനവിന് ശേഷവും മലബാറിൽ സീറ്റുകൾ കിട്ടാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് പോലും പ്രവേശനം കിട്ടാത്ത സാഹചര്യമാണെന്നും അടിയന്തിര ഇടപടെൽ വേണമെന്നും ആവശ്യം. എന്നാൽ സംസ്ഥാനത്താകെ കുറവ് 2,6481 സീറ്റെന്ന് മന്ത്രിയുടെ മറുപടി. മലബാറിൽ 20 ശതമാനവും തെക്ക് 10 ശതമാനവും ഇപ്പോൾ പ്രഖ്യാപിച്ച സീറ്റ് വർദ്ധനവിന് ശേഷവും തികയില്ലെങ്കിലും പ്രശ്നം തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്.
എന്നാൽ സർക്കാർ പ്രഖ്യാപിച്ച മാർജിനൽ സീറ്റ് വർദ്ധനവ് അപര്യാപ്തമെന്ന് പറഞ്ഞ് സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം. ജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് നടപടി വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളിയിൽ ശിവൻകുട്ടിയുടെ രാജിക്കായി സഭക്ക് അകത്തും പുറത്തും പ്രതിഷേധിച്ചപ്രതിപക്ഷം ഇന്ന് മന്ത്രിയുടെ മറുപടിക്കിടെ പ്രതിഷേധിച്ചില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona