ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെഅന്വേഷണം നടത്തും.
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണ്ണയത്തിനുള്ള ഉത്തരസൂചിക പുതുക്കാൻ സർക്കാർ തീരുമാനം. പരാതി ഉയർന്ന ഉത്തരസൂചികകൾ പരിശോധിക്കാൻ 15 അംഗ വിദഗ്ധ സമിതിയെ വെച്ചു. മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി അധ്യാപകരും അടങ്ങുന്ന സമിതി നാളെ തന്നെ യോഗം ചേരും. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും സ്കീം ഫൈനലേഷനിൽ 12 അധ്യാപകർ പുനക്രമീകരിച്ച സൂചികയും പരിശോധിക്കും. നാളെ പുതിയ സൂചിക തയ്യാറാക്കി മറ്റന്നാൾ വീണ്ടും മൂല്യനിർണ്ണയം നടത്തും.
ഇതുവരെ മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകൾ അടക്കം വീണ്ടും പരിശോധിക്കും. അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പ് ബഹിഷ്ക്കരിച്ചത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച 12 അധ്യാപകർക്കെതിരായ തുടർ നടപടി തീരുമാനിച്ചിട്ടില്ല. മൂല്യനിർണ്ണയം തുടങ്ങിയപ്പോൾ മുതൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയിൽ പിശകുണ്ടെന്ന അധ്യാപകരുടെ നിലപാട് തള്ളിക്കളഞ്ഞ വിദ്യാഭ്യാസവകുപ്പ് ഒടുവിൽ വസ്തുത തിരിച്ചറിഞ്ഞു. പ്രതിഷേധിച്ച അധ്യാപകരെ മന്ത്രി ആവർത്തിച്ച് വിമർശിക്കുമ്പോഴും ഉത്തരസൂചികയിൽ പിഴവുണ്ടെന്നുള്ള സമ്മതിക്കൽ തന്നെയാണ് പരിശോധനക്കും പുതിയ സൂചിക ഇറക്കലിനും കാരണം.
വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍
ചില അധ്യാപക സംഘടനകൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഇവർ പന്താടുന്നത്. മൂല്യനിർണയം ബഹിഷ്കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങൾ ഇവർ പുറത്തുവിടുന്നു. കെമിസ്ട്രി ഉത്തരസൂചികയിൽ ചില പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ പ്രശ്നങ്ങളറിയിക്കാനായി ഏപ്രിൽ 26 - ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ ആരും പരാതി പറഞ്ഞില്ല. അതിനാലാണ് സർക്കാർ ഉത്തരസൂചികയുമായി മുന്നോട്ട് പോയത്. പരീക്ഷാ ജോലിയിൽ നിന്നും അധ്യാപകർ വിട്ടുനിൽക്കരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും വിട്ട് നിൽക്കരുതെന്ന് സർക്കുലർ ഇറക്കിയതുമാണ്. കെമിസ്ട്രി ഉത്തര സൂചികയിൽ തെറ്റ് വരുത്തിയ 12 അധ്യാപകർക്കെതിരായുള്ള നടപടികൾ തുടരും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്ന അധ്യാപകർക്കെതിരെയും നടപടിയുണ്ടാകും. കെമിസ്ട്രി ഉത്തര സൂചിക പുനപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 15 അധ്യാപകരടങ്ങിയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി നാളെ യോഗം ചേരും.
