ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ​ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സോണിയാ​ഗാന്ധിയുടെ മൊഴി നിർണായകമാണെന്നും മന്ത്രി വി ശിവൻകുട്ടി. 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ​ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ സോണിയാ​ഗാന്ധിയുടെ മൊഴി നിർണായകമാണെന്നും അദ്ദേഹം പറ‍ഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി

എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി പറ‍ഞ്ഞു. എൻഎസ്എസ്ഉം എസ്എൻഡിപിയും പ്രത്യേക അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാലും പരിശോധിച്ചിട്ട് മാത്രമേ അനുവദിക്കൂ. തുടങ്ങിയാലും സർക്കാർ മേഖലയിൽ തുടങ്ങണമെന്നാണ് സർക്കാർ നിലപാട്. സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരണം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.