വാൽപ്പാറയിലെ അപകടത്തിൽ മരിച്ച അധ്യാപകർ സ്കൂളിൽവെച്ച് മറ്റ് ജീവനക്കാരൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ നോവായി അവശേഷിക്കുന്നു

മലപ്പുറം: വാൽപ്പാറയിലെ അപകടത്തിൽ മരിച്ച അധ്യാപകർ സ്കൂളിൽവെച്ച് മറ്റ് ജീവനക്കാരൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ നോവായി അവശേഷിക്കുന്നു. 2024-2025 അധ്യായന വഷത്തിൻറെ അവസാനം എടുത്ത ഈ ഫോട്ടോയിലുള്ള ആറുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പുലാമന്തോൾ സ്വദേശിയും പ്രധാനാധ്യാപികയുമായ അജിത, അധ്യപകരായ റംല, സുഹറ, ആശ,മജീദ് എന്നിവരും സ്കൂളിലെ ആയ സാജിത, മജീദിൻറെ ഭാര്യ റുഖില, സുഹറയുടെ മകൻ ഹിഷാം എന്നീ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഇതിന് ശേഷം പൊള്ളാച്ചിയിലേക്ക് പോകവെയാണ് നടുക്കുന്ന അപകടമുണ്ടായത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.