വര്‍ക്കയിൽ ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട മദ്യപിച്ചെത്തിയ പ്രതിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുക്കാരന്‍റെ ദൃശ്യം പുറത്ത്. അതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതും ഇയാളാണ്.
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ തേടി പൊലീസ്. സാക്ഷിയുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പരിക്കേറ്റ ശ്രീകുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയെ രക്ഷിക്കുകയും അക്രമി സുരേഷിനെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ട് ധരിച്ച യുവാവിനെ കണ്ടെത്താനാണ് റയിൽവെ പൊലീസ് ശ്രമം. രക്ഷകനായ ആളെ ആദരിക്കാനും പൊലീസിന് പദ്ധതിയുണ്ട്. ഇതിനിടെ, കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ബാറിൽ പ്രതി സുരേഷ് കുമാർ മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.
പക്ഷേ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരനെ കണ്ടില്ല. ഇദ്ദേഹത്തെ അറിയാവുന്നവര്‍ വിവരം നൽകണമെന്നാണ് റെയിൽവെ പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം, സുരേഷ് കുമാർ ട്രെയിനിൽ കയറുന്നതിന് മുമ്പ് അമിതമായ മദ്യപിച്ചിരുന്നുവെന്നതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിന് സമീപിത്തുള്ള ബാറിൽ നിന്നാണ് മദ്യപിച്ചത്. ശ്രീകുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് ജയിലിൽ നടത്താനായി മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി.



