താൻ 2006 ൽ വനം വകുപ്പിന് പരിശീലനം കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം

തിരുവനന്തപുരം: പാമ്പ് പിടുത്തത്തിലെ ശാസ്ത്രീയതാ വാദവുമായി തന്നെ വിമർശിക്കുന്നത് തനിക്കുള്ള ജനപിന്തുണയിൽ അസൂയയുള്ളവരാണെന്ന് വാവ സുരേഷ്. താൻ 2006 ൽ വനം വകുപ്പിന് പരിശീലനം കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നുവെന്ന് പറഞ്ഞ് ഒരു ക്യാംപെയ്ൻ നടന്നു. അഞ്ച് ലക്ഷം രൂപ പന്തയം വെക്കുന്നതായി ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നുവെന്ന് അവകാശപ്പെട്ടൊരാൾ പറഞ്ഞു. ആ വ്യക്തിക്ക് കഴിഞ്ഞ വർഷം പാമ്പിന്റെ കടിയേറ്റു. അതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ട്. അവർക്ക് കിട്ടുമ്പോൾ ആരും അറിയുന്നില്ല. എനിക്ക് കടിയേൽക്കുമ്പോൾ മാത്രമാണ് എല്ലാവരും ആഘോഷിക്കുന്നത്. ജനത്തിന്റെ വലിയ പിന്തുണ തനിക്ക് ലഭിക്കുന്നതിലുള്ള അസൂയകൊണ്ടാണ് ഇങ്ങനെയുള്ള വിമർശനം വരുന്നത്. അല്ലാതെ മറ്റൊന്നുമില്ല,' - വാവ സുരേഷ് പറഞ്ഞു.

'കേരളത്തിന് പുറത്ത് എല്ലായിടത്തും പാമ്പിനെ പിടിക്കുന്നത് കൈ കൊണ്ടാണ്. വാവ സുരേഷ് പിടിക്കുമ്പോൾ മാത്രമാണ് പ്രശ്നം. ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നവർ, പെരുമ്പാമ്പ് എന്ന് പറഞ്ഞ് രാജവെമ്പാലയെ തൂക്കി നടക്കുന്ന വീഡിയോയും തന്റെ പക്കലുണ്ട്,' - എന്നും വാവ സുരേഷ് വ്യക്തമാക്കി.

കുഞ്ഞുങ്ങളുണ്ടായിരുന്നു

തന്റെ ജീവനേക്കാൾ വിലയോടെയാണ് കുറിച്ചിയിൽ തന്നെ പ്രതീക്ഷയോടെ കാത്തിരുന്നവരെ താൻ കണ്ടതെന്ന് വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച വാർത്താ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'കുറച്ച് കുഞ്ഞുങ്ങളും അവിടെയുണ്ട്. പാവപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലമാണ്. താൻ ഉപേക്ഷിച്ചാൽ ഏതെങ്കിലും സാഹചര്യത്തിൽ പാമ്പ് ഏതെങ്കിലും വീടിനകത്ത് കയറുമോയെന്ന് ഭയന്നു. ഷീറ്റിട്ട വീടുകളൊക്കെയാണ്. തന്റെ ജീവനേക്കാളും വിലയോടെയാണ് അവരെ കണ്ടത്. മറ്റൊരാൾക്ക് അപകടം ഉണ്ടാകരുതെന്നായിരുന്നു ആഗ്രഹം. അതിനാലാണ് കടിയേറ്റ ശേഷവും പാമ്പിനെ പിടികൂടിയത്,'- വാവ സുരേഷ് പറഞ്ഞു. 

കടിയേൽക്കാനുള്ള കാരണം

കാറിടിച്ച് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടുവിലുണ്ടായ വേദനയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കാൻ കാരണമായതെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്. ഇത് പക്ഷെ കൂടുതൽ വെല്ലുവിളിയായി. കൊവിഡ് വന്ന ശേഷം ശ്വാസകോശത്തിന് പ്രശ്നമുണ്ടായിരുന്നു. പോത്തൻകോട് വെച്ച് കാറിടിച്ച് നട്ടെല്ലിനും കഴുത്തിനും മൂക്കിന്റെ പാലത്തിനുമെല്ലാം പൊട്ടലുണ്ടായിരുന്നു. ഇതിനാലൊക്കെയാണ് പാമ്പിനെ പിടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാനാകാതിരുന്നത്.' - വാവ സുരേഷ് പറഞ്ഞു.

'കോട്ടയം കുറിച്ചിയിൽ കുറച്ച് വീടുകൾ അടുത്തടുത്തായി കിടന്നിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. കുറച്ച് ദിവസമായി അവർ അവിടെ നിന്ന് വിളിച്ചിരുന്നു. അപകടം നടന്നത് കൊണ്ടാണ് പോകാൻ താമസിച്ചത്. പോയപ്പോഴും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നു. ബെൽറ്റിട്ടിരുന്നു. കഴുത്തിലെ ബെൽറ്റ് അഴിച്ചുവെച്ചാണ് പാമ്പിനെ പിടിക്കാൻ പോയത്. പിടിച്ച ശേഷം പാമ്പിനെ ചാക്കിലാക്കുന്ന സമയത്ത് നടുവിന് വേദനയനുഭവപ്പെട്ടു. ഈ സമയത്താണ് ശ്രദ്ധ മാറിയത്.' അതിനാലാണ് അപകടം സംഭവിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കി.

മരിക്കുമെന്ന് തന്നെയാണ് കരുതിയത്

രക്ഷപ്പെടുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് വാവ സുരേഷ്. ഇത് പുനർജന്മമാണ്. വണ്ടിയോടിച്ച ഡ്രൈവർ നിജുവിനോട് മരണപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നു. നിജുവിന്റെയും അവിടുത്തെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ട്. ഭാരത് ആശുപത്രിയിൽ ചെല്ലുമ്പോൾ ശരീരത്തിൽ 20 ശതമാനം പോലും പ്രവർത്തനം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ ഇടപെട്ടു. അവർക്കും നന്ദിയുണ്ട്.

കാണപ്പെട്ട ദൈവം

തന്റെ ജീവൻ രക്ഷിക്കാനായി ഇടപെട്ട മന്ത്രി വി വാസവൻ ഇനി തന്റെ കാണപ്പെട്ട ദൈവമെന്ന് വാവ സുരേഷ്. കുറിച്ചിയിൽ നിന്ന് തന്നെ മെഡിക്കൽ കോളേജിലെത്തിച്ചതിനും അവിടെ മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയതിനുമുള്ള നന്ദിയാണ് വാവ സുരേഷ് പ്രകടിപ്പിച്ചത്. ഇതിനെല്ലാം പുറമെ വാവ സുരേഷിന് വീടും മന്ത്രിയും മന്ത്രിയുടെ പാർട്ടിയായ സിപിഎമ്മും വാഗ്ദാനം ചെയ്തിട്ടുണ്ട്.

'തന്നെ ആദ്യമെത്തിച്ച ഭാരത് ഹോസ്പിറ്റലിൽ മന്ത്രി വാസവൻ സാർ പെട്ടെന്നെത്തി. അവിടെ നിന്ന് വേഗം മെഡിക്കൽ കോളേജിൽ എത്തിച്ചു. ലോകത്താദ്യമായാകും ഒരു സാധാരണക്കാരന് മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനമായത്. കുറിച്ചിയിൽ നിന്ന് 15 മിനിറ്റ് കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റി. അതിനോടകം ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. അവരുടെ കഠിനാധ്വാനമാണ് തന്നെ രക്ഷിച്ചത്. ഇതുവരെ തൊഴുതത് ദൈവങ്ങളെയാണ്. ഇനി മന്ത്രി വാസവൻ സാറാണ് തന്റെ കാണപ്പെട്ട ദൈവം. അദ്ദേഹം തനിക്കൊരു ആരാധനാ പുരുഷനെ പോലെയാണ്.' - വാവ സുരേഷ് പറഞ്ഞു.