അന്തരിച്ച പീരുമേട് എംഎൽഎ വാഴൂര്‍ സോമന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പഴയ പാമ്പനാറിലെ എസ്‍കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന്  സമീപം നടക്കും. രാവിലെ 11 മുതൽ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിൽ പൊതുദര്‍ശനമുണ്ടാകും. 

ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരത്തുനിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്കാരം. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്‍റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

YouTube video player