ബിജെപി അനുകൂല എംപ്ലോയീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
തിരുവനന്തപുരം: കേരള സർവ്വകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വിസി. സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണം. 23 ഓഫീസുകൾ ഉണ്ടെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകി. സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ എൻജിനീയറിംഗ് വിഭാഗത്തിനും നിർദ്ദേശം നൽകി. ബിജെപി അനുകൂല എംപ്ലോയീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തിൽ കേരള സർവകലാശാലയിലെ ഗസ്റ്റ് ഹൗസിൽ രാഷ്ട്രീയ യോഗം ചേർന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിജെപി അനുകൂല സംഘടനയായ എംപ്ലോയീസ് സംഘിന്റെ യോഗമാണ് ഗസ്റ്റ് ഹൗസിലേ കോൺഫറൻസ് ഹാളിൽ ചേർന്നത്. സംഘടനയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് സർവ്വകലാശാല ആസ്ഥാനത്തെത്തിയതെങ്കിലും ഓഫീസിന് കെട്ടിടം അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞ് പിൻമാറുകയായിരുന്നു.
തുടർന്നായിരുന്നു വൈസ് ചാൻസലറുമായുള്ള കൂടിക്കാഴ്ച. ജീവനക്കാരെ അഭിവാദ്യം ചെയ്യാൻ ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് വിട്ടു നൽകാൻ നിർദ്ദേശിച്ചതും വിസിയാണ്. രാഷ്ട്രീയ യോഗത്തിന് ഗസ്റ്റ് ഹൗസ് വിട്ട് നൽകിയ വിസിയുടെ നടപടിക്കെതിരെ സിപിഎം സംഘടനക്ക് പരാതിയുണ്ട്. അതിനിടെ എത്ര സംഘടനകൾക്ക് സർവകലാശാല ക്യാമ്പസിൽ ഓഫീസ് അനുവദിച്ചിട്ടുണ്ടെന്ന് കാര്യത്തിൽ രജിസ്ട്രാര്‍ ഇന്ന് വിസിക്ക് വിശദീകരണം നൽകും
