നിർദേശം നൽകേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസിയുടെ വാദം
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വൈസ് ചാൻസിലർ ശിവ പ്രസാദ്. വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറിയതിനാണ് നോട്ടീസ് നൽകിയത്. നിർദേശം നൽകേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസിയുടെ വാദം.
ഗവർണറുമായി അടുപ്പമുള്ള വിസി ആണ് ഡീനിന് നോട്ടീസ് നൽകിയത്. ചാൻസിലറുടെ സർക്കുലർ നടപ്പാക്കരുതെന്ന് പ്രോചാൻസിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ ഡീൻമാർ മുഖേനയുമാണ് കോളേജ് പ്രിൻസിപ്പൽമാരുമായി ആവശ്യപ്പെട്ടത്. ഇത് കേരളത്തിൽ നടപ്പാക്കുകയായിരുന്നു. കുസാറ്റിൽ രഹസ്യമായി നടത്തിയ ഓൺലൈൻ മീറ്റിങ് ഒഴികെ ഒരു കോളേജിലും വിഭജന ഭീതി ദിനം ആചരിച്ചിരുന്നില്ല. ഗവർണറുമായി ഏറ്റവും അടുപ്പമുള്ള കെടിയു വിസി ശിവപ്രസാദ് ആണ് ഇപ്പോൾ ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഉടൻ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം താഴേത്തട്ടിലേക്ക് കൊടുത്തു എന്നതിന്റെ വിശദീകരണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതികമായി ഇത്തരത്തിലുള്ള നിർദേശങ്ങൾ കൈമാറേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസിയുടെ വാദം. കെടിയുവിന്റെ സിൻഡിക്കേറ്റ് മെമ്പർ കൂടിയായ ഡീൻ അവിടുത്തെ ഫസ്റ്റ് ഓഫീസർ കൂടിയാണ്. അക്കാദമിക് കാര്യങ്ങൾക്ക് ഡീനായ ഡോ. വിനു തോമസിന് അധികാരമുണ്ട്. ഇത് മറികടന്നുകൊണ്ട് വിസി ഗവർണറുടെ സംഘ പരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വിസി നോട്ടീസ് അയച്ചതെന്നുമാണ് കെടിയുവിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്.

