കേന്ദ്ര സർക്കാരിനെതിരെ സർക്കാരുമായി ഒരുമിച്ച് സമരം ചെയ്യണോയെന്ന് മുന്നണിയിൽ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ

തിരുവനന്തപുരം: കെ-ഫോണുമായി ബന്ധപ്പെട്ട് താൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ൽ കൊണ്ടുവന്ന കെ-ഫോൺ പദ്ധതിയിൽ അഴിമതി ഉണ്ട്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് ഞാൻ പറയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകൾക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ-ഫോണും റോഡ് ക്യാമറ പദ്ധതിയുമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല. കേന്ദ്രത്തിന്റെ നടപടികൾ മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിൽ ചിലതിനോട് ഞങ്ങൾക്കും യോജിപ്പുണ്ട്. എന്നാൽ എല്ലാത്തിനും കാരണം കേന്ദ്ര സർക്കാർ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ സർക്കാരുമായി ഒരുമിച്ച് സമരം ചെയ്യണോയെന്ന് മുന്നണിയിൽ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ബിജെപി സമൂഹ മാധ്യമ പേജുകളിൽ നടത്തുന്നത് നീചമായ പ്രചാരണമാണെന്ന് വിഡി സതീശൻ വിമർശിച്ചു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വന്ന വ്യാജ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. ഞങ്ങളാരും വിശ്വാസത്തെ വിൽപനക്ക് വെച്ചിട്ടില്ല. മതത്തെയും രാഷ്ട്രീയത്തെയും കോൺഗ്രസ് കൂട്ടിയോജിപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്