നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒഴിഞ്ഞുമാറി. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമായ മറുപടി നൽകിയില്ല.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവും എംപിയുമായ കെ സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സതീശൻ വിശദീകരിച്ചു. ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥിയുണ്ടാകുമോ? ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് കെസി
അമ്പലപ്പുഴയിൽ യുഡിഎഫിന് സ്ഥാനാർഥി ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സ്ഥാനാർത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് മറുചോദ്യമുന്നയിച്ച കെസി വേണുഗോപാൽ, ഇപ്പോൾ അമ്പലപ്പുഴയിൽ സ്ഥാനാർഥിയുണ്ടെന്നും അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യനല്ലെന്ന് പറഞ്ഞൊഴിഞ്ഞു. മൂന്നാമത് പിണറായി എന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാർക്ക് പോലും ചിന്തിക്കാൻ പറ്റുന്നില്ല. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാകില്ലെന്നും ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.


