ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ വി ഡി സതീശന് അതൃപ്തിയുണ്ട്.  

തിരുവനന്തപുരം: വി ഡി സതീശന്‍ ( V D Satheesan) - ഐഎന്‍ടിയുസി (INTUC) പോര് കനക്കുന്നു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ വീണ്ടും പ്രതിഷേധം ഉയര്‍ത്തുകയാണ് സംഘടന. പ്രസ്താവനയ്ക്ക് എതിരെ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കും. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ വി ഡി സതീശന് അതൃപ്തിയുണ്ട്. 

YouTube video player

ഐഎന്‍ടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ഇന്നലെയും വി ഡി സതീശൻ ആവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്ക്കെടുത്ത അഭിപ്രായമല്ലെന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞത്. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമാണ്. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നുമായിരുന്നു സതീശന്‍റെ നിലപാട്. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. 

ഇന്നലെയാണ് സതീശനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍ നിരത്തില്‍ ഇറങ്ങിയത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് വ്യക്തമാക്കിയിരുന്നു.