Asianet News MalayalamAsianet News Malayalam

ഒന്ന്, രണ്ട് തരംഗത്തിലുണ്ടായ മുഴുവൻ കൊവിഡ് മരണങ്ങളും അടിയന്തരമായി പട്ടികപ്പെടുത്തണമെന്ന് വി ഡി സതീശൻ

ഐസിയുവിലും ആശുപത്രിവാർഡിലും ഒരു മാസം കിടന്നിട്ടും മരിച്ചു പോയവർ കൊവിഡല്ല എന്നാണ് പറയുന്നത്

VD Satheeshan about covid death
Author
Thiruvananthapuram, First Published Jul 1, 2021, 11:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിപ്പിച്ച് പട്ടികയിൽപ്പെടുത്തണം. ലക്ഷക്കണക്കിന് രൂപ ചിലവാക്കി ആഴ്ചകളോളം ചികിത്സയിൽ കിടന്ന പലരും മരണപ്പെടുമ്പോൾ കൊവിഡ് നെഗറ്റീവായിരുന്നു എന്നതിൻ്റെ പേരിൽ പട്ടികയ്ക്ക് പുറത്തായ അവസ്ഥയുണ്ട്. ഇത്തരം കുടുംബങ്ങൾക്ക് എന്തെങ്കിലും സഹായം കിട്ടുന്നതിനുള്ള സാധ്യതയാണ് സർക്കാർ ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും സതീശൻ പറഞ്ഞു. 

കേരളത്തിൽ സർക്കാർ കണക്കിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവർ 13,235 ആണ്. ഇതിന്റെ ഇരട്ടി ആളുകളുടെ കൊവിഡ് മരണം രേഖപ്പെടുത്താതെ പോയിരിക്കാമെന്ന് ഡോക്ടർമാർ അടക്കം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണക്കണക്കിൽ നിന്ന് പുറത്തായവർ കേരളത്തിൽ അനവധിയാണെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്. 

വിഡി സതീശൻ്റെ വാക്കുകൾ -

ആദ്യം തന്നെ ഏഷ്യാനെറ്റിനെ ഞാൻ അഭിനന്ദിക്കുകയാണ്. കണക്കിലെടുക്കാത്ത കണ്ണീർ എന്ന പരമ്പര വളരെ പ്രധാനമാണ്. ആ കണ്ണീർ കണ്ടാണ് ഈ വിഷയം ഞങ്ങൾ നിയമസഭയിൽ ഉന്നയിച്ചത്. കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കൃതൃമായ പ്രോട്ടോക്കോൾ ലോകാരോ​ഗ്യസംഘടനയും ഐസിഎംആറും നിഷ്കർഷിച്ചിട്ടുണ്ട്. കൊവിഡ് പൊസീറ്റിവായ ഒരാൾ ആത്മഹത്യ ചെയ്താലോ, വാഹനാപകടത്തിൽ മരിച്ചാലോ, കൊല്ലപ്പെട്ടാലോ അതൊന്നും കൊവിഡ് മരണമായി പരി​ഗണിക്കില്ല. അല്ലാതെയുള്ള സാഹചര്യങ്ങളിലെല്ലാം അതിനെ കൊവിഡ് മരണമായി മാത്രമേ കണക്കാക്കൂ. 

എന്നാൽ കേരളത്തിൽ എന്താണ് സംഭവിച്ചത്. ഐസിയുവിലും ആശുപത്രിവാർഡിലും ഒരു മാസം കിടന്നിട്ടും മരിച്ചു പോയവരുടെ കൊവിഡ് മരണമല്ല എന്നാണ് പറയുന്നത് . കൊവിഡ് പൊസീറ്റാവായി ആശുപത്രിയിലെത്തി ലക്ഷക്കണക്കിന് രൂപ ചിലവാക്കി ചികിത്സിച്ചിട്ടും മരിച്ചു പോയവരെല്ലാം ഇവിടുത്തെ സ‍‍ർക്കാരിൻ്റെ കണക്കിൽ കൊവിഡ് മരണപട്ടികയിൽ ഇല്ല. ഒരു രോ​ഗിയെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ചികിത്സ ഡോക്ടറാണ് മരണം തീരുമാനിക്കേണ്ടത്. 

ഇവിടെ തിരുവനന്തപുരത്തിരിക്കുന്ന കുറച്ചു പേർ അതായത് രോ​ഗിയെ നേരിൽ കാണാത്തയാളുകൾ ആണ് മരണം നിശ്ചയിക്കുന്നത്. ഇതേക്കുറിച്ച് നിരവധി പരാതികൾ കിട്ടിയപ്പോൾ ആണ് ഞങ്ങൾ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. അന്നു ഞങ്ങൾ ഈ വിഷയം പറഞ്ഞപ്പോൾ സർക്കാർ ഇതിനെ എതിർത്തെങ്കിലും പിന്നീട് ഇക്കാര്യം ആരോ​ഗ്യവകുപ്പ് അം​ഗീകരിച്ചു. സംസ്ഥാനതല സമിതിക്ക് പകരം ജില്ലാ തല സമിതി വന്നു. അപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 

ഏതെങ്കിലും സ‍ർക്കാരുകൾ കൊവിഡ് മരണങ്ങളിൽ ആനുകൂല്യം പ്രഖ്യാപിച്ചാൽ അത് ഈ പാവപ്പെട്ടവ‍ർക്ക് ഇല്ലാതാവുന്ന അവസ്ഥയാണ് ഇതിലുണ്ടാവുക. കൊവിഡ് മരണങ്ങൾ പിടിച്ചു നിർത്തുകയാണ് എന്ന് സർക്കാർ അവകാശപ്പെടുന്നു. ഞാൻ ചോദിക്കട്ടെ എന്തിനാണ് ഇങ്ങനെയൊരു ദുരഭിമാനം സർക്കാരിന്. ലോകത്ത് എല്ലായിടത്തും കൊവിഡ് മരണങ്ങളുണ്ട്. അതിനെ അം​ഗീകരിക്കുന്നതിൽ എന്താണ് തെറ്റ്. അക്കാര്യം തുറന്നു സമ്മതിക്കാൻ പിണറായി വിജയന് ദുരഭിമാനം വേണ്ട. ഒരു വിദ​ഗ്ദ്ധ സമിതിയെ വച്ചാൽ പത്ത് ദിവസം കൊണ്ട് കൊവിഡ് വന്നു മരിച്ച മുഴുവൻ പേരേയും പട്ടികയിൽ ഉൾപ്പെടുത്താനാവും. രോ​ഗിയെ കാണാത്ത പരിശോധിക്കാത്ത ഒരു സമിതി എങ്ങനെയാണ് കൊവിഡ് മരണം നിശ്ചയിക്കുക. 

രണ്ടാം വരവ് എങ്ങനെ വന്നെന്ന് കണ്ടെത്തിയാൽ മാത്രമേ മൂന്നാം വരവ് എങ്ങനെയെന്ന് തീരുമാനിക്കാനാവൂ. ഈ ഡാറ്റാ അനാലിസസ് കൃത്യമായി വിശകലനം കണ്ടെത്തി ഏതൊക്കെ പ്രദേശത്ത് മരണനിരക്ക് കൂടി, ഏതൊക്കെ പ്രായവിഭാ​ഗത്തിലുള്ളവ‍ർ മരിച്ചു, രോ​ഗലക്ഷണങ്ങൾ എന്തെല്ലാം, എത്രദിനം കൊണ്ട് മരണമുണ്ടായി, ഏതൊക്കെ മരുന്നുകൾ ഇവ‍ർക്ക് നൽകി എന്നതെല്ലാം സമിതി പഠിക്കണം എങ്കിൽ മാത്രമേ മൂന്നാം തരം​ഗത്തെ ഫലപ്രദമായി നേടാനാവൂ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios