'വാസവൻ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രി വീണ്ടും തുറന്നു'? കള്ളക്കളിയെന്ന് വിഡി സതീശൻ
പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 'ഈ ചാപ്റ്റർ അടച്ചു' എന്നാണ് മന്ത്രി വാസവൻ പ്രതികരിച്ചത്. എങ്കിൽ എന്തിനാണ് മുഖ്യമന്ത്രി വീണ്ടും ഇത് തുറന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് (Narcotic jihad) വിഷയത്തിൽ പാലാ ബിഷപ്പിനെ (Pala bishop) തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (V D Satheesan). സംസ്ഥാന സർക്കാരിന്റേത് കള്ളക്കളിയാണെന്നും സതീശൻ ആരോപിച്ചു. മന്ത്രി വാസവൻ (V N Vasavan) അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രി (Pinarayi Vijayan) തുറന്നുവെന്ന് വ്യക്തമാക്കണം. നേരത്തെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 'ഈ ചാപ്റ്റർ അടച്ചു' എന്നാണ് മന്ത്രി വാസവൻ പ്രതികരിച്ചത്. എങ്കിൽ എന്തിനാണ് മുഖ്യമന്ത്രി വീണ്ടും ഇത് തുറന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'വിഷയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വ്യത്യസ്ത നിലപാടാണ്. പത്ത് ദിവസം മുമ്പ് ഒരു പ്രസ്താവന നടത്തുക അതിന് ശേശം പത്ത് ദിവസത്തിന് ശേഷം വീണ്ടും അത് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. പ്രസ്താവന നടത്താനല്ല മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. വർഗീയ പരാമർശങ്ങളിൽ സർക്കാർ ഇതുവരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമാണ്'.
'യുഡിഎഫിന് തുടക്കം മുതൽ ഒരേ നിലപാടാണ്. വർഗ്ഗീയ പരാമർശം ആര് നടത്തിയാലും തെറ്റെന്നതാണ് ഞങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിപക്ഷം ശ്രമിക്കുന്നത്'. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും വ്യാജ ഐഡികളിൽ നിന്നുള്ള വിദ്വേഷപ്രചാരണം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സതീശൻ ആവർത്തിച്ചു.