ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ, ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ ഡോക്ടറുടെ പ്രതികരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അതൃപ്തി രേഖപ്പെടുത്തി.  

ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ, ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തിയും അന്നത്തെ ഗൈനക്കോളജി ഹെഡ് കൂടിയായ ഡോ. ലളിതാംബിക നടത്തിയ പ്രതികരണത്തിൽ അതൃപ്തി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കത്രിക വയറ്റിൽ ഇരുന്നാൽ കുഴപ്പമില്ലെന്നും, ശസ്ത്രക്രിയ ചെയ്തത് താനല്ലെന്നും ആവശ്യത്തിന് നഴ്സുമാർ ഇല്ലാത്തത് സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും ലളിതാംബിക കുറ്റപ്പെടുത്തിയിരുന്നു. പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ മന്ത്രി, അംഗീകരിക്കാനാവാത്ത നിലപാടാണ് ലളിതാംബികയടേതെന്നും വീഴ്ചയിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

'ഡിഎംഇക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തും. വിദഗ്ദ്ധ സംഘം ആലപ്പുഴയിലേക്കെത്തും. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പൊലീസിന് കൈമാറും. ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും സർവീസിലുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷത്തോളം കാലം ദുരിതം പേറിയ ഉഷയുടെ മകനുമായി സംസാരിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടറെ വീട്ടിൽ പോയി കണ്ടെന്നാണ് മകൻ പറഞ്ഞത്. ഡോക്ടർക്ക് കേസ് ഓർമയുണ്ട്. ഓപ്പറേഷൻ നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. അതെങ്ങനെ ശരിയാവും. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. ശസ്ത്രക്രിയ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകണം നടത്തേണ്ടത്. കുടുംബം പറയുന്നത് വിശ്വാസത്തിലെടുക്കുകയാണ്. ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും പറയാൻ പാടില്ലാത്ത കാര്യമാണെന്നും സ്വന്തം അനുഭവത്തിൽ വന്നാൽ അപ്പോൾ ഇങ്ങനെ പറയുമോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലിയോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 

അ‍ഞ്ച് വര്‍ഷം മുമ്പ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കൊവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് 5 ന് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം

കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. വയറുവേദന അനുഭവപ്പെടുമ്പോള്‍ ആശുപത്രികളിൽ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടർന്ന് വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു. മൂത്രത്തിൽ കല്ലാണെന്ന് കരുതി മരുന്നും ചികിത്സയും തുടരുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടര്‍ന്ന് ബുധനാഴ്ച സ്വകാര്യ ലാബിൽ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്.