മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് വി ഡി സതീശൻ നടുത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി. 

കൊല്ലം: ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിൻറെ നെറുകയിൽ എത്തും. ശബരിമലയുടെ വരുമാനം വർധിക്കും. കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ വരുമാനം വർധിക്കും. ശബരിമല വികസനത്തിലേക്ക് പോകുന്നുവെന്നും പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ.

Add Asianetnews as a Preferred SourcegooglePreferred

ആഗോള അയ്യപ്പ സംഗമത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് ബാലിശമായ ആരോപണമാണ്. സ്ത്രീ പ്രവേശന വിഷയം ഇപ്പോഴില്ല. ദേവസ്വം ബോർഡ് ഭംഗിയായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. എന്നാലും ചില കുറവുകൾ ഉണ്ട്. വനം വകുപ്പിന്റെ അനാവശ്യ ഇടപെടൽ ഉണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. സർക്കാർ അത് പരിഹരിക്കണമെന്നും ശബരിമല കേസുകൾ പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ട്. ലീഗും കേരള കോൺഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം ഐക്യം ഉണ്ടാകില്ല. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വി ഡി സതീശൻ എസ് എൻ ഡി പി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് സതീശൻ നടുത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ്, എംഎൽഎ എന്ന നിലയിലാണ് വി ഡി സതീശനെ എസ് എൻ ഡി പി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതിൽ മഞ്ഞുരുകലിന്റെ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി നടേശൻ.