റാഗിങ് ആണ് കാരണം എന്ന് തന്നെ അറിയിച്ചില്ല.അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നുവെന്നും  മുൻ വി.സി ശശീന്ദ്രനാഥ്

തൃശ്ശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഡീനെതിരെ ആക്ഷേപവുമായി സസ്പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ് രംഗത്ത്. സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞത്. റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്‍റേതാണെന്നും അദ്ദേഹം
ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫെബ്രുവരി 18 ന് ക്യാമ്പസിൽ ഉണ്ടായിരുന്നു. എത്തുമ്പോൾ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. 19, 20, 21 തിയ്യതികളിൽ സർവ്വകലാശാ അധ്യാപകർക്കായി കരിയർ അഡ്വാൻസ്മെന്‍റ് പ്രമോഷൻ ഷെഡ്യൂൾ ചെയ്തിരിക്കുകയായിരുന്നു.അതിൽ ചാൻസിലറുടെ നോമിനിയടക്കം പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എക്സ്പർട്ടുകള്‍ വന്നു.ഇന്‍റര്‍വ്യൂ നടന്നു എന്നത് ശരിയാണ്. അത് മാറ്റിവയ്ക്കാൻ പറ്റില്ലായിരുന്നു. 19 ന് മൃതദേഹം ക്യാമ്പസിൽ കൊണ്ടുവന്നപ്പോൾ ഇന്‍റർവ്യൂ നിർത്തിവച്ചു. എല്ലാവരും അന്തിമോപചാരമർപ്പിച്ചു. ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചു. തുടർന്നുള്ള എല്ലാ അന്വേഷണങ്ങളും നടത്താൻ ഡീനെ ചുമതലപ്പെടുത്തിയെന്നും വിസി വ്യക്തമാക്കി.

സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിദ്യാര്‍ത്ഥി വിളിച്ചത് താൻ പറഞ്ഞിട്ട്, തന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല: ഡീൻ