വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണം: അപ്പീലുമായി ഇരയായ നടി സുപ്രീംകോടതിയിൽ
വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചു.
ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും നടിയുടെയും അഭിഭാഷകരുടെ ശ്രമം. . ഇതിനായി ഉടന്‍ തന്നെ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും
വിജയ് ബാബുവിൻ്റെ മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാരിന്‍റെ ആവശ്യ൦. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ൪ക്കാ൪ പറയുന്നത്. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സർക്കാർ ചോദ്യം ചെയ്യുന്നു.
കേസിൽ കഴിഞ്ഞ ദിവസം വിജയ് ബാബുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. സംഭവം നടന്ന ഫ്ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും വരുന്ന ദിവസങ്ങളിലും വിജയ് ബാബു പൊലീസ് നടപടികൾക്ക് വിധേയനാകണം. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു.