'പച്ചവെള്ളം കൊണ്ട് വണ്ടിയോടില്ല', വിദ്യാവാഹിനിയിൽ പറ്റിച്ച് സർക്കാർ; ലക്ഷങ്ങളുടെ കടബാധ്യതയിൽ വാഹന ഉടമകൾ
കണ്ണൂരിലെ നടുവിൽ പഞ്ചായത്തിൽ മാത്രം പദ്ധതിയില്‍ 25 ലക്ഷത്തിന്‍റെ കുടിശ്ശികയാണുള്ളത്.നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.
![vidyavahini project; no fund from state government, vehicle owners in huge crisis vidyavahini project; no fund from state government, vehicle owners in huge crisis](https://static-ai.asianetnews.com/images/01hh8v5v29cgs8tfqqs31gdkwb/vidhya-vahini_363x203xt.jpg)
കണ്ണൂര്‍: ആദിവാസി വിദ്യാർത്ഥികൾക്കായുളള വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെട്ട ഡ്രൈവർമാരെ പറഞ്ഞുപറ്റിച്ച് സർക്കാർ. കഴിഞ്ഞ അധ്യയന വർഷത്തേതുൾപ്പെടെ ലക്ഷങ്ങളാണ് വാഹന ഉടമകൾക്ക് നൽകാനുളളത്. കണ്ണൂരിലെ നടുവിൽ പഞ്ചായത്തിൽ മാത്രം പദ്ധതിയില്‍ 25 ലക്ഷത്തിന്‍റെ കുടിശ്ശികയാണുള്ളത്. സര്‍ക്കാര്‍ തുക നല്‍കാത്തതിനാല്‍ തന്നെ വലിയ കടബാധ്യതയിലാണ് വാഹന ഉടമകള്‍. നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.
സര്‍ക്കാരില്‍നിന്ന് കുടിശ്ശിക ലഭിക്കാത്തതിനാല്‍ തന്നെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവര്‍ക്കുള്ളത്. നല്‍കാന്‍ ഫണ്ടില്ലെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. പച്ചവെള്ളം കൊണ്ട് ഓടാന്‍ കഴിയില്ലല്ലോയെന്നും കുന്നും മലയും കയറിയിറങ്ങി വേണം പോകാനെന്നും കടം കൂടുകയല്ലാതെ മറ്റൊരു മെച്ചവുമില്ലെന്നും വിദ്യാവാഹനി ഡ്രൈവറായ വിപീഷ് പറയുന്നു. പണം നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പച്ചവെള്ളത്തില്‍ വിശ്വസിക്കാനാകില്ലെന്നാണ് വിപീഷ് പറയുന്നത്. കണ്ണൂരിലെ കണിയഞ്ചാലിലെ സര്‍ക്കാര്‍ സ്കൂളിലേക്കായി വിദ്യാവാഹിനി പദ്ധതിയില്‍ ഏഴുപേരാണ് ജീപ്പോടിക്കുന്നത്.
ലക്ഷങ്ങളാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. കുട്ടികള്‍ക്ക് സ്കൂളുകളിലെത്താനുള്ള ഏക ആശ്രയമായതിനാല്‍ മാത്രമാണ് കടമായിട്ടും ഇവര്‍ ഇപ്പോഴും സര്‍വീസ് തുടരുന്നത്. കഴിഞ്ഞ വർഷം വരെ ഗോത്രസാരഥി എന്ന പേരിലുള്ള പദ്ധതിയാണ് ഇക്കൊല്ലം വിദ്യാവാഹിനിയായി മാറിയത്. പേരുമാറിയെങ്കിലും പഴയ കുടിശ്ശിക ഇപ്പോഴും ബാക്കിയാണ്. കുടിശ്ശിക ലഭിക്കാന്‍ മുഖ്യമന്ത്രി, മന്ത്രി കെ. രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയില്ലെന്ന് വിദ്യാഹിനി ഡ്രൈവര്‍മാരായ സന്തോഷും ഷിജായും ഷിജുവും പറയുന്നു.
ഷബ്നയുടെ മരണം; 'ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുത്'; ഗാർഹിക പീഡനത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്