വിജിലൻസ് റെയ്ഡ്: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെയും സിപിഎമ്മിൽ പടയൊരുക്കം
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ എംജി സെക്യൂരിറ്റി സ്ഥാപനത്തിൻറെ ഉപദേശകനായി രമൺ ശ്രീവാസ്തവ തുടരുന്നതായി സ്ഥാപനത്തിൻറെ വെബ് സൈറ്റിൽ വ്യക്തമാണ്. സ്വകാര്യധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനാണോ വിജിലൻസ് റെയ്ഡ് എന്നായിരുന്നു ധനമന്ത്രി അടക്കമുള്ളവരുടെ ചോദ്യം
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെയും സിപിഎമ്മിൽ പടയൊരുക്കം. പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സിപിഎം നേതാക്കളുടെ സംശയം. വിജിലൻസിന്റെ ഉദ്ദേശശുദ്ധിയെ സിപിഐയും ചോദ്യം ചെയ്യുന്നു.
ക്രമക്കേടുകൾ നിരത്തിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധനയെന്ന വിജിലൻസ് വിശദീകരണമൊന്നും ധനമന്ത്രിയും സിപിഎമ്മിലെ വിജിലൻസ് വിമർശകരും കണക്കിലെടുക്കുന്നില്ല. ഗൂഢാലോചനവാദത്തിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയിലെ വിമർശകരുടെ സംശയമുന മുഖ്യമന്ത്രിയും വിശ്വസ്തനും പൊലീസ് ഉപദേശകനുമായ രമൺ ശ്രീവാസ്തയിലേക്കും നീങ്ങുന്നു.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ എംജി സെക്യൂരിറ്റി സ്ഥാപനത്തിൻറെ ഉപദേശകനായി രമൺ ശ്രീവാസ്തവ തുടരുന്നതായി സ്ഥാപനത്തിൻറെ വെബ് സൈറ്റിൽ വ്യക്തമാണ്. കിഎഫ്ബി സിഇഒ കെഎം എബ്രഹാം മുത്തൂറ്റ് കാപ്പിറ്റൽ സർവ്വസിന്റെ സ്വതന്ത്ര ഡയറക്ടറാണ്. സ്വകാര്യധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനാണോ വിജിലൻസ് റെയ്ഡ് എന്നായിരുന്നു ധനമന്ത്രി അടക്കമുള്ളവരുടെ ചോദ്യം. സംശയങ്ങൾ ഉപദേശിക്കെതിരാണെങ്കിലും ഉന്നം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്.
വിവാദത്തെ തുടർന്ന് പിൻവലിച്ച പൊലീസ് ചട്ടഭേദഗതിക്ക് പിന്നിലും ശ്രീവാസ്തയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡിലും ശ്രീവാസ്തവക്കെതിരായ വിമർശനങ്ങളിലും മുഖ്യമന്ത്രി പാർട്ടിയിൽ വിശദീകരണം നൽകേണ്ടിവരും. ധന-ആഭ്യന്തരമന്ത്രിമാരുടെ പോരിടലിൽ സിപിഐ ധനവകുപ്പിനൊപ്പമാണ്. വിജിലൻസ് റെയ‍്ഡിനെ പാർട്ടി മുഖപത്രവും മന്തിമാരും വിമർശിക്കുന്നു. വിജിലൻസ് കൂട്ടിലടക്കാനുള്ള സിപിഎം നീക്കം ഉന്നയിച്ചാണ് പ്രതിപക്ഷത്തിൻറെ ഇന്നത്തെ വിമർശനം.