'ഐഎഎസ് നേടാന്‍ വ്യാജവരുമാന സര്‍ട്ടിഫിക്കറ്റ്'; തലശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
ആസിഫിനുവേണ്ടി കണയന്നൂർ തഹസിൽദാർ നൽകിയ ക്രീമിലർ-വരുമാന സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് വിജിലൻസിന്‍റെയും കണ്ടെത്തൽ.
തിരുവനന്തപുരം: ഐഎഎസ് നേടാനായി തലശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്ന് വിജിലൻസ് റിപ്പോർട്ട്. ആസിഫിനെതിരെ കേസെടുക്കണമെന്ന് സർക്കാരിനോട് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. ഒബിസി സംവരണം കിട്ടാൻ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി.
ആസിഫിനുവേണ്ടി കണയന്നൂർ തഹസിൽദാർ നൽകിയ ക്രീമിലെയർ-വരുമാന സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് വിജിലൻസിന്‍റെയും കണ്ടെത്തൽ. ആസിഫും റവന്യൂ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയയിട്ടുണ്ടെന്ന് വ്യക്തമാകണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി ഡയറക്ടർക്ക് നൽകിയ ശുപാർശ. സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ കുടുംബത്തിന് ആറു ലക്ഷത്തിനു താഴെ വരുമാനമുണ്ടെങ്കിൽ ക്രീമിലർ ഇതരവിഭാഗത്തിലുള്ള ആനുകൂല്യം ലഭിക്കും.
ഈ ആനുകൂല്യം ലഭിക്കാൻ ആസിഫ് കെ യൂസഫ് തെറ്റായ രേഖകള്‍ സമർപ്പിച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2015ൽ ആസിഫ് പരീക്ഷയെഴുതുമ്പോൾ കുടുബത്തിന് 1.8 ലക്ഷം വരുമാനം മാത്രമേയുള്ളൂവെന്നായിരുന്നു യുപിഎസ്സിക്ക് നൽകിയ രേഖ. എന്നാൽ ഇത് തെറ്റാണെന്ന് ജില്ലാ കളക്ടർ സുഹാസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആസിഫിന്‍റെ കുടുംബം ആദായനികുതി അടക്കുന്നവരാണെന്നും 2015ൽ കുടുംബത്തിന്‍റെ വരുമാനം 28 ലക്ഷമാണെന്നും ജില്ലാ കളക്ടർ കണ്ടെത്തി. ആദായനികുതി വകുപ്പിന് ആസിഫിൻറെ മാതാപിതാക്കള്‍ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.