പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് അന്വേഷണം തുടങ്ങി
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വരും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്നും വിജിലൻസ് പരിശോധിക്കും
കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വരും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്നും വിജിലൻസ് പരിശോധിക്കും.
എറണാകുളം സ്പെഷ്യൽ വിജിലൻസ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. വിജിലൻസ് സംഘം അല്പസമയത്തിനകം പാലം പരിശോധിക്കും. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാൻ കഴിയൂവെന്നാണ് നിലവിൽ കിറ്റകോയുടെ നിലപാട്.
പ്രാഥമിക തലത്തിൽ പ്രശ്നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്കോ പോലും കണ്ണടച്ചെന്ന് മന്ത്രി ജി സുധാകരനും വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടൻ നടപടിയെടുക്കുന്നതായാണ് സൂചന.