'വീഡിയോയിലെ പരാമര്‍ശത്തിൽ ഉറച്ചു നിൽക്കുന്നു', ഇന്നലെ പറഞ്ഞത് മാറ്റിപ്പറഞ്ഞ് വിജയ് പി നായര്‍
'താൻ തെറ്റൊന്നും ചെയ്തിട്ടില്ല. കേസുകൾ നിയമപരമായി നേരിടും'. വീഡിയോയിലെ ആശയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വിജയ് പി നായർ വിശദീകരിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്.
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരൻ വിജയ് പി നായർ. ആക്രമിച്ച ശേഷവും പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചത് കൊണ്ടാണ് പരാതി നൽകിയത് എന്ന് വിജയ് പി നായർ പറഞ്ഞു.
'താൻ തെറ്റൊന്നും ചെയ്തിട്ടില്ല. കേസുകൾ നിയമപരമായി നേരിടും'. വീഡിയോയിലെ ആശയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വിജയ് പി നായർ വിശദീകരിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
വിജയ് പി. നായർ പരാതി നൽകി; ഭാഗ്യലക്ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
യൂടൂബ് ചാനൽ വഴി വിജയ് പി നായർ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു ഇയാളെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും കൈയേറ്റം ചെയ്തത്. സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയ ഭാഗ്യലക്ഷ്മിയും ദിയാ സനയും ആദ്യം കരിയോയിൽ ഒഴിച്ചു, കൈയേറ്റവും ചെയ്തു. പരമാർശങ്ങളിൽ മാപ്പും പറയിപ്പിച്ചു. വിവാദമായ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോയിരുന്നു. വിവാദ വീഡിയോകൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്ന ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
സ്ത്രീകൾക്കെതിരെ യുട്യൂബിലൂടെ അശ്ലീല പരാമർശം; വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തു