ചെന്നിത്തലക്കെതിരെ ഉയർന്നത് പരസ്യ ആരോപണം, അന്വേഷണം നടത്തും: വിജയരാഘവൻ
മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ശിഷ്വത്വം സ്വീകരിച്ച് മത മൗലിക വാദത്തിലേക്ക് അടുത്തു കഴിഞ്ഞു. മുസ്ലീം ലീഗിൻ്റെ രണ്ട് എംഎൽഎമാർ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു.
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് ആക്ടിംഗ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ആരോപണങ്ങളിൽ പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോൾ കാണുന്നതെന്നും അധികാരം അഴിമതിയും വർഗീയതയും വളർത്താനാണ് ലീഗ് ഉപയോഗിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
തെളിവുകൾ കിട്ടുന്നത് അനുസരിച്ചാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. ചെന്നിത്തലയ്ക്ക് എതിരെ പരസ്യമായാണ് ആരോപണം വന്നത്. ആരോപണങ്ങൾ വരുമ്പോൾ അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിക്കും - ചെന്നിത്തലയ്ക്ക് എതിരെ ബാർകോഴ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെ ന്യായീകരിച്ചു കൊണ്ട് എ.വിജയരാഘവൻ പറഞ്ഞു.
മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ശിഷ്വത്വം സ്വീകരിച്ച് മത മൗലിക വാദത്തിലേക്ക് അടുത്തു കഴിഞ്ഞു. മുസ്ലീം ലീഗിൻ്റെ രണ്ട് എംഎൽഎമാർ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു. അഴിമതിയെ ന്യായീകരിക്കാൻ ആണ് ലീഗിന്റെ ശ്രമം. യു.ഡി.എഫും ബിജെപിയും കേന്ദ്ര ഏജൻസികളും ചേർന്നുള്ള സഖ്യത്തെ തുറന്നു കാണിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. തെറ്റ് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ആ നിർഭയത്വമുള്ള നേതാവാണ് പിണറായി വിജയൻ. കേന്ദ്ര ഏജന്സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് സത്യം കണ്ടെത്താനാണെന്നും എ.വിജയരാഘവൻ കൂട്ടിച്ചേർത്തു.