മോൻസന്റെ സൗഹൃദപട്ടികയിൽ കെപിസിസിയുടെ സമുന്നത നേതാക്കളും, പരിഹാസവുമായി വിജയരാഘവൻ
കെപിസിസി അധ്യക്ഷനും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കാര്യം അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. നടന്നത് സൂപ്പർ തട്ടിപ്പാണെന്നും വിജയരാഘവൻ കൂട്ടിച്ചേത്തു.
തിരുവനന്തപുരം: പുരവാസ്തു തട്ടിപ്പ് (Antique Fraud) നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) സൗഹൃദ പട്ടികയിൽ (Friendship List) കെപിസിസിയുടെ (KPCC) സമുന്നത നേതാക്കളുമെന്ന് വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ (A Vijayaraghavan). ചില നേതാക്കൾ സൗന്ദര്യ സംരക്ഷണത്തിൽ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തുവെന്നും വിജയരാഘവൻ പരിഹസിച്ചു.
മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിലെ വസ്തുതകൾ പുറത്ത് വരട്ടെയെന്നും വിജയരാഘവൻ പറഞ്ഞു.
കെപിസിസി അധ്യക്ഷനും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കാര്യം അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. നടന്നത് സൂപ്പർ തട്ടിപ്പാണെന്നും വിജയരാഘവൻ കൂട്ടിച്ചേത്തു. കെ സുധാകരനുമായുള്ള സൗഹൃദം കേരളത്തെ അത്ഭുതപ്പെടുത്തിയെന്നും സുധാകരനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം ജാള്യത മറയ്ക്കാനാണെന്നും വിജയാരഘവൻ കുറ്റപ്പെടുത്തി.
അതേസമയം പി വി അൻവർ വിഷയത്തിൽ അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും നിലമ്പൂരിൽ ജയിച്ചത് പ്രതിപക്ഷ നേതാവിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. ഇത് കോൺഗ്രസിൻ്റെ രാഷ്ട്രീയ നീക്കമാണെന്നും അൻവറിന് ഹാജരാകാൻ ആയില്ലെങ്കിൽ തീരുമാനം എടുക്കേണ്ടത് നിയമസഭയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേത്തു.