കൊളീജിയം ശുപാർശ അംഗീകരിച്ചു; വിജു എബ്രഹാമിനും മുഹമ്മദ് നിയാസിനും ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമനം
ഇരുവരെയും കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി
കൊച്ചി: അഭിഭാഷകരായ സിപി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി. 2019ൽ ഇവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചു.
പേരുകൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഈ വര്‍ഷം മാര്‍ച്ചിൽ കൊളീജിയം വീണ്ടും മുഹമ്മദ് നിയാസിന്‍റെയും വിജു എബ്രഹാമിന്‍റെയും പേരുകൾ കേന്ദ്രത്തിന് അയക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയത്.
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 224 ലെ വകുപ്പ് (1) നൽകുന്ന അധികാര പ്രകാരമാണ് നടപടി. ചുമതല ഏറ്റെടുത്ത തീയതി മുതൽ രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനത്തിന് പ്രാബല്യം ഉണ്ടാകുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona