കാക്കനാട് ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ബാലഭാസ്കറിന്‍റെ മരണശേഷമാണ് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.  

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിനു ജാമ്യം. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 17 ദിവസമായി ജയിലിൽ കഴിയുകയാണ് പ്രതി.

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് 150 കിലോയിലേറെ സ്വര്‍ണ്ണം കടത്തിയെന്നായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍. കാക്കനാട് ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ബാലഭാസ്കറിന്‍റെ മരണശേഷമാണ് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. 

2008 മുതൽ ദുബായിൽ വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്ക് വരാറുണ്ടായിരുന്നെന്നും ഇവിടെ വച്ച് പരിചയപ്പെട്ട നിസാം, സത്താർ ഷാജി, അഡ്വ ബിജു മോഹൻ എന്നിവരുമായി ചേർന്നാണ് സ്വർണ്ണക്കടത്തിന് പണം കണ്ടെത്തിയതെന്നായിരുന്നു വിഷ്ണു ചോദ്യംചെയ്യലില്‍ പറഞ്ഞത്.