തല അറുത്തെടുക്കാൻ വുഡ് കട്ടറും വാങ്ങി; ശ്യാംജിത് കൊല നടത്തിയത് പൈശാചികമായി
പൈശാചികമായ രീതിയിൽ കുറ്റകൃത്യം നിർവഹിച്ച പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് വസ്ത്രം മാറിയ ശേഷം താൻ കൊണ്ടുവന്ന ആയുധങ്ങളും മറ്റ് സാധനങ്ങളും ബാഗിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു
കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടേത് പൈശാചിക കൊലപാതകമെന്ന് വ്യക്തമാകുന്നു. തെല്ലും കുറ്റബോധമില്ലാതെ താൻ 14 വർഷം കൊണ്ട് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന പ്രതി ശ്യാംജിത്, അതിക്രൂരമായി വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.
വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിൻ്റെ പദ്ധതി. തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ പ്രതി വാങ്ങിയിരുന്നു. എന്നാൽ അതിൻ്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിൻ്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.
'എനിക്കിപ്പോൾ 25 വയസേയുള്ളൂ, 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39 വയസിൽ ഞാൻ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല,' - എന്നും പ്രതി ശ്യാംജിത് ലക്ഷ്യം വെച്ചിരുന്നു. പൈശാചികമായ രീതിയിൽ കുറ്റകൃത്യം നിർവഹിച്ച പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് വസ്ത്രം മാറിയ ശേഷം താൻ കൊണ്ടുവന്ന ആയുധങ്ങളും മറ്റ് സാധനങ്ങളും ബാഗിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവെച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.