ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. 

ഇടുക്കി: ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശനസമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.

Read more:  ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി; കണ്ടത് മീന്‍പിടിക്കാനെത്തിയവര്‍, അന്വേഷണം

ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് വിഭാഗം ഒരുക്കിയിടരിക്കുന്നത്. വനം വികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടിംഗിനിടെ ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനും കഴിയും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്.

Read more: സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട അനുമതി

ഡാമിലം പരിസരത്തും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈഡൽ ടൂറിസം സെൻററിനോട് കെഎസ് ഇ ബി നിർദ്ദേശിച്ചിട്ടുണ്ട്. മതിയായ ശുചിമുറികൾ ക്രമീകരിക്കാനും കൊവിഡ് പ്രോട്ടോകോളും ഗ്രീൻ പ്രോട്ടോകോളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.