വിഴിഞ്ഞത്ത് ലത്തീൻ സഭയെ അനുനയിപ്പിക്കാനൊരുങ്ങി സർക്കാർ; കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം കൂട്ടി
ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉടക്കിട്ട ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി സംസ്ഥാന സർക്കാർ. ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരം കൂട്ടി സർക്കാർ ഉത്തരവിറക്കി. ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ സജി ചെറിയാൻ, വാഗ്ദാനങ്ങൾ ഉടൻ പാലിക്കുമെന്നും അറിയിച്ചു. അതിനിടെ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വിഴിഞ്ഞം എം ഡി അദീല അബ്ദുള്ള നേരിട്ട് ബിഷപ്പ് ഹൗസിലെത്തി ക്ഷണിച്ചു. പക്ഷെ, ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ല.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സർക്കാർ വൻ സംഭവമാക്കാൻ തയ്യാറെടുക്കുമ്പോഴാണ് ലത്തീൻ അതിരൂപത കടുത്ത എതിർപ്പ് ഉയർത്തുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്തതിലാണ് അമർഷം. മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നതും തീരശോഷണ പഠനം തീരാത്തതുമെല്ലാം ഉന്നയിച്ചാണ് വിമർശനം. 4 ക്രെയിനുകൾ കൊണ്ടുവന്നതിനെ വലിയ സംഭവമാക്കുന്ന സർക്കാർ കണ്ണിൽപൊടിയിടുകയാണെന്ന് വികാരി ജനറൽ യൂജിൻ പെരേര വിമർശിച്ചു. ചടങ്ങിലേക്ക് ഔദ്യോഗികമായി സർക്കാർ ക്ഷണിച്ചെങ്കിലും സഭാ നേതൃത്വം പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. പുലിമുട്ട് നിർമ്മാണം പൂർണ്ണതോതിലാകാതെയുള്ള ചടങ്ങിൽ പങ്കെടുത്താൽ കുറച്ചിലാകുമെന്നാണ് സഭാ നിലപാട്. ഉദ്ഘാടന ദിവസം പ്രതിഷേധിക്കണമെന്ന് വരെ അഭിപ്രായമുള്ളവർ സഭയിലുണ്ട്.
Also Read: അനുനയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി