വിഴിഞ്ഞം തുറമുഖത്തിനെതിരെ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ പരിശോധനകൾ തുടങ്ങി

തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം. മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. കമ്മീഷനിംഗ് ചടങ്ങുകൾക്കായി നരേന്ദ്ര മോദി ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനഗരി. സ്വപ്നപദ്ധതി രാജ്യത്തിന് സമർപ്പിക്കുന്നത് കാണാൻ പൊതുജനത്തിന് അവസരമുണ്ടാകും. ഇന്ന് രാത്രി 7.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനമിറങ്ങും. റോഡ് മാർഗം രാജ്ഭവനിലേക്ക് പോകും. രാത്രി ഗവർണർക്കൊപ്പം അത്താഴവിരുന്നിൽ ഭാഗമാകും.

നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തും. തുറമുഖം നടന്ന് കാണും. പിന്നെ തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് നഗരം. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. അഭിമാന മുഹൂർത്തത്തിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.