വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
കാസർകോട്: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത്. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നാൽ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ തന്നെ അനുവാദം തങ്ങൾക്ക് ലഭിക്കുമെന്ന ഉറപ്പ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബാലഗോപാൽ ആരോപിച്ചു. വിവാദത്തിൽ വി.ഡി സതീശൻ നൽകിയ വിശദീകരണം സ്വന്തം പാർട്ടിക്കാരെപ്പോലും ബോധ്യപ്പെടുത്താൻ ആയിട്ടില്ല. കേരളം ഗുജറാത്തല്ലെന്ന് കെ.സി വേണുഗോപാലിന് വരെ പറയേണ്ടി വന്നത് ഇതിന്റെ തെളിവാണ്.വിഷയത്തിൽ തങ്ങൾക്കൊന്നും അറിയില്ല എന്ന് ആവർത്തിക്കാനുള്ള സമയം സർക്കാരിന് കഴിഞ്ഞുപോയെന്നും, ഇനിയും ഇതേ നിലപാട് തുടർന്നാൽ ജനങ്ങൾ തിരിച്ചു ചോദിക്കുമെന്നും ബാലഗോപാൽ വ്യക്തമാക്കി.


