തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തുടരന്വേഷണത്തിൽ നിർണയകമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തുടരന്വേഷണത്തിൽ നിർണയകമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്‍റെ ഭാഗമായാണ് നടപടി.
മരണത്തിലെ ദൂരൂഹത മാറണമെന്നും റിഫക്ക് നീതി കിട്ടണമെന്ന് അമ്മ ഷറീന ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം നടന്നാൽ മകൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷറീന ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം ആർ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി വാങ്ങിയത്.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
